ബംഗളൂരു: സർക്കാർ ഭൂമിയിൽ കടന്നുകയറ്റം അനുവദിക്കില്ലെന്നും കൃത്യമായ രേഖകളുള്ള മുഴുവൻ കുടുംബങ്ങളെയും പുനരധിവസിപ്പിക്കുമെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കുടിയൊഴിപ്പിക്കൽ പ്രദേശം സന്ദർശിച്ച ശേഷമായിരുന്നു ഉപമുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
ഭൂമി പിടിച്ചെടുക്കലോ കൈയേറ്റമോ സർക്കാർ അനുവദിക്കില്ല. ഖരമാലിന്യ സംസ്കരണത്തിനായി പത്തുവർഷം മുന്പാണ് സർക്കാർ ഈ ഭൂമി കൈമാറിയത്.
പ്രശ്നത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രീയം കലർത്തുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയഭീതിയാണ് ആരോപണത്തിനു പിന്നിൽ. ഇവിടെയുള്ള ന്യൂനപക്ഷങ്ങളുടെ പിന്തുണയാണ് ലക്ഷ്യം. പ്രാദേശിക പ്രശ്നമാണിതെന്നും കേരള മുഖ്യമന്ത്രി ഒഴിഞ്ഞുനിൽക്കണമെന്നു ആവശ്യപ്പെടുകയാണെന്നും ശിവകുമാർ പറഞ്ഞു.
വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷൻ
ബംഗളൂരു: കർണാടകയിലെ ഭൂമി ഒഴിപ്പിക്കൽ പ്രശ്നത്തിൽ ഇടപെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ബംഗളുരുവിനു സമീപം കൊഗിലുവിൽ അനധികൃത കെട്ടിടങ്ങൾ ഇടിച്ചുനിരത്തി താമസക്കാരെ ഒഴിപ്പിച്ചതു ബദൽസൗകര്യങ്ങൾ ഒരുക്കാതെയാണെന്ന് കമ്മിഷൻ നിരീക്ഷിച്ചു. മനുഷ്യാവകാശ ലംഘനം നടന്നോയെന്നു പരിശോധിക്കുന്നുണ്ടെന്നു കമ്മീഷൻ ചെയർപേഴ്സൺ ടി. ശ്യാം ഭട്ട് പറഞ്ഞു.